സ്വിറ്റ്സർലൻഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. ഇന്ന് നടന്ന ഡ്രോയിലെ ഏറ്റവും വലിയ പ്രത്യേകത ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്‌റ്റർ യുണൈറ്റഡും, ലയണൽ മെസിയുടെ പിഎസ്‌ജിയും പ്രീ ക്വാർട്ടറിൽ നേർക്കുനേർ വരുമെന്നതാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇരുവരും വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. നേരത്തെ ലാലിഗയിൽ ആയിരുന്നപ്പോൾ മെസിയും റൊണാൾഡോയും നിരവധി തവണ പരസ്‌പരം ഏറ്റുമുട്ടിയിരുന്നു.
അതേസമയം, ഗ്രൂപ്പ് എയിലെ ഒന്നാം സ്‌ഥാനക്കാരായി ഫിനിഷ് ചെയ്‌ത മാഞ്ചസ്‌റ്റർ സിറ്റിയുടെ എതിരാളികൾ ഗ്രൂപ്പ് എഫിലെ രണ്ടാം സ്‌ഥാനക്കാരായ വിയ്യാറയലാണ്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്‌ഥാനക്കാരായ ലിവർപൂളിന് ഗ്രൂപ്പ് ജിയിലെ രണ്ടാം സ്‌ഥാനക്കാരായ സാൽസ്ബർഗിനെയും, ലിവർപൂളിന് പിന്നിൽ രണ്ടാം സ്‌ഥാനത്ത് ഫിനിഷ് ചെയ്‌ത അത്ലറ്റിക്കോ മാഡ്രിഡിന് ഗ്രൂപ്പ് ഇ ജേതാക്കളായ ബയേൺ മ്യൂണിക്കിനെയുമാണ് എതിരാളികളായി ലഭിച്ചത്.
ഗ്രൂപ്പ് സിയിലെ ഒന്നാം സ്‌ഥാനക്കാരായ അജാക്‌സിനും, രണ്ടാം സ്‌ഥാനക്കാരായ സ്പോർട്ടിങ്ങിനും ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്‌ഥാനക്കാരായ ഇന്റർ മിലാൻ, ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്‌ഥാനക്കാരായ യുവന്റസ് എന്നിവരാണ് യഥാക്രമം എതിരാളികളായി ലഭിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്‌ഥാനക്കാരായ റയൽ മാഡ്രിഡിന് ഗ്രൂപ്പ് ഇയിലെ രണ്ടാം സ്‌ഥാനക്കാരായ ബെൻഫിക്കയെ എതിരാളികളായി കിട്ടിയപ്പോൾ, ഗ്രൂപ്പ് എഫിലെ രണ്ടാം സ്‌ഥാനക്കാരും നിലവിലെ ജേതാക്കളുമായ ചെൽസി പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുക ഗ്രൂപ്പ് ജിയിലെ ഒന്നാം സ്‌ഥാനക്കാരായ ലില്ലെയുമായാണ്.
Read Also: സ്‌ത്രീവിരുദ്ധ പരാമര്‍ശം; സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ ഗാന്ധി