ലണ്ടൻ: ഇംഗ്ളീഷ് വമ്പൻമാരായ ചെൽസിയും, മാഞ്ചസ്‌റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് എഫിൽ നടന്ന മൽസരത്തിൽ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിയ്യാറയലിനെ കീഴടക്കിയപ്പോൾ ഗ്രൂപ്പ് എച്ചിൽ ചെൽസി യുവന്റസിനെ തകർത്തു. എന്നാൽ കരുത്തരായ ബാഴ്‌സലോണ സമനില കുരുക്കിൽപ്പെട്ടു. ജർമൻ വമ്പൻമാരായ ബയേൺ ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ അഞ്ചാം ജയവും സ്വന്തമാക്കി.
വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനായി സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും യുവതാരം ജേഡൻ സാഞ്ചോയും ലക്ഷ്യം കണ്ടു. പുതിയ പരിശീലകൻ മൈക്കിൾ കാരിക്കിന്റെ കീഴിലുള്ള ആദ്യ മൽസരത്തിൽ തന്നെ വിജയം നേടാൻ ചുവന്ന ചെകുത്താൻമാർക്ക് സാധിച്ചു. ഇത് കാരിക്കിനും ടീമിനും വരും മൽസരങ്ങളിൽ നൽകുന്ന ആത്‌മവിശ്വാസം ചെറുതല്ല.
ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ ചെൽസി എതിരില്ലാത്ത നാലുഗോളുകൾക്ക് യുവന്റസിനെ തകർത്തു. ഇതോടെ ആദ്യപാദത്തിലേറ്റ തോൽവിക്ക് പകരം വീട്ടാനും നീലപ്പടക്ക് സാധിച്ചു. ചെൽസിക്ക് വേണ്ടി ട്രെവോ ഷാലോബ, റീസ് ജെയിംസ്, ക്യാലം ഹഡ്‌സൺ ഒഡോയ്, തിമോ വെർണർ എന്നിവർ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ചെൽസി പ്രീ ക്വാർട്ടറിൽ കടന്നു. യുവന്റസ് നേരത്തേ പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മൽസരത്തിൽ സെനിതും മാൽമോയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Read Also: ‘ചലച്ചിത്രം’; ടീസർ റിലീസായി; ചിത്രത്തിൽ ചെരുപ്പാണ് താരം!