തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ലെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു.
“എൽഡിഎഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന പരാജിതന്റെ ആത്‌മവിശ്വാസമാണ്, അണയാൻ പോകുന്ന തീ ആളിക്കത്തുകയാണ്,”- ചെന്നിത്തല പറഞ്ഞു.
ദേശീയ മാദ്ധ്യമങ്ങളടക്കം കേരളത്തിൽ എൽഡിഎഫ് തുടർഭരണം നേടുമെന്നാണ് പ്രവചിച്ചത്. യഥാർഥ ഫലമറിയാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പു കൂടിയേ വേണ്ടൂ. ഞായറാഴ്‌ച രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാവും ആദ്യം എണ്ണുക. എട്ടരക്കാണ് ഇവിഎമ്മുകൾ എണ്ണിത്തുടങ്ങുക.
114 കേന്ദ്രങ്ങളിലായി 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി സജ്‌ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണലിന് എത്തുന്ന ഉദ്യോഗസ്‌ഥർക്കും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾക്കും കർശന കോവിഡ് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടർ ഹെൽപ് ആപ്പിലും തൽസമയം ലഭ്യമാകും.
Also Read: ആരുനേടും ഭരണം? ആകാംക്ഷയോടെ കേരളം; പ്രഖ്യാപനത്തിനായി കമ്മീഷൻ ഒരുങ്ങിക്കഴിഞ്ഞു