തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് മരണ കണക്കുകൾ സർക്കാർ മറച്ചു വച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നം ഉണ്ടായാൽ അത് തിരുത്തുന്നതിന് തയ്യാറാണെന്നും, അതിൽ യാതൊരു പിടിവാശിയും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. സഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്തേയും ഓരോ ജില്ലകളിലെയും കോവിഡ് മരണ കണക്കിൽ വ്യത്യാസമുണ്ടെങ്കിൽ പരിശോധിക്കുമെന്നും, സംസ്‌ഥാനത്തെ ടിപിആർ ഉയർന്നു നിൽക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ആളുകൾക്ക് നഷ്‌ടപരിഹാരത്തിന് അർഹത ഉണ്ടെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയതിന് പിന്നാലെ കോവിഡ് മരണ കണക്കുകൾ കുറച്ചു കാട്ടാൻ സർക്കാർ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്.
കൂടാതെ കണക്കുകൾ കുറച്ചു കാട്ടുന്നതോടെ അർഹതപ്പെട്ട നിരവധി ആളുകൾക്ക് നഷ്‌ടപരിഹാരം ലഭിക്കാതാകുമെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി സഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു. ഐസിഎംആറിന്റെ മാർഗ നിർദ്ദേശമനുസരിച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്നും സർക്കാർ സഭയിൽ പ്രതിപക്ഷത്തിന് നൽകിയ മറുപടിയിൽ വ്യക്‌തമാക്കി.
Read also : കുണ്ടറ പീഡനകേസ്; യുവതിക്ക് പിന്തുണ നൽകുമെന്ന് കെ സുരേന്ദ്രൻ