തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടെസ്‌റ്റ് കൂട്ടുമെന്ന് വ്യക്‌തമാക്കി ചീഫ് സെക്രട്ടറി വിപി ജോയ്. ഇതിന്റെ ഭാഗമായി ടെസിറ്റിംഗ് ക്യാംപയിൻ തുടങ്ങുമെന്നും, നാളെയും മറ്റന്നാളുമായി രണ്ട് ലക്ഷം ആളുകളിൽ കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. ടെസ്‌റ്റിംഗ് ക്യാംപയിനിൽ ഹൈ റിസ്‌ക് ഉള്ള ആളുകൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ രോഗവ്യാപനം കുറക്കുന്നതിനായി കോവിഡ് വാക്‌സിനേഷൻ ക്യാംപയിൻ ശക്‌തമാക്കുമെന്നും, ഇതുവരെ സംസ്‌ഥാനത്ത് 50 ലക്ഷം പേർക്ക് വാക്‌സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുയോഗങ്ങളും മറ്റും 2 മണിക്കൂർ ആയി ചുരുക്കണമെന്നും, യോഗങ്ങൾ പരമാവധി ഓൺലൈനായി നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
കൂടാതെ ഹോട്ടലുകൾ ഉൾപ്പടെയുള്ള കടകൾ ഹോം ഡെലിവറി കൂട്ടാനായി മുൻകൈ എടുക്കണം. ഒപ്പം തന്നെ പരീക്ഷകൾക്കായി വിദ്യാർഥികൾക്ക് കൂടുതൽ യാത്ര സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. നിലവിൽ ഒരു കോടി ഡോസ് വാക്‌സിൻ കൂടി സംസ്‌ഥാനത്തിന് ആവശ്യമായുണ്ട്. അതിൽ രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ ഇന്ന് കിട്ടും. 7,25,300 ഡോസ് വാക്‌സിൻ മാത്രമാണ് ഇനി സ്‌റ്റോക്കുള്ളത്. ഇത് മുഴുവന്‍ കൊടുത്ത് തീര്‍ക്കാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി വ്യക്‌തമാക്കി.
9 മണിക്ക് ശേഷം ഹോട്ടലുകൾ ഉൾപ്പടെയുള്ള കടകൾ അടക്കണമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഇതിൽ സിനിമ തിയേറ്റർ, ബാറുകൾ എന്നിവയും ഉൾപ്പെടും. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റുമായി വലിയ ഒത്തുകൂടലുകൾ സംസ്‌ഥാനത്ത് ഉണ്ടായിട്ടുണ്ട്. അതിനാൽ ആ സാഹചര്യങ്ങളിൽ കോവിഡ് വ്യാപനം ഉണ്ടായത് കണ്ടെത്താൻ അടുത്ത ദിവസങ്ങളിൽ നടക്കുന്ന കോവിഡ് ടെസ്‌റ്റിംഗ് ക്യാംപയിനിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
Read also : കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം അനുവദിക്കണം; മോദിക്ക് കത്ത്