ന്യൂഡെൽഹി: കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി ട്വിറ്റർ. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്‌തമായ നിലപാടാണ് തങ്ങളുടേതെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം കര്‍ശനമായി നീക്കം ചെയ്യുമെന്നും നിയമ സംവിധാനവുമായും സംഘടനകളുമായും ഇക്കാര്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്വിറ്റര്‍ പറഞ്ഞു.
ട്വിറ്ററിൽ അശ്ളീല പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ളീല ഉള്ളടക്കമുള്ള പോസ്‌റ്റുകൾ ഒരാഴ്‌ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.
കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ ട്വിറ്റർ എംഡിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഡെൽഹി പോലീസ് കമ്മീഷണർക്കും വനിതാ കമ്മീഷൻ കത്തയച്ചു.
കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പോക്‌സോ, ഐടി വകുപ്പ് പ്രകാരം ഡെൽഹി പോലീസ് സൈബർ സെല്ലും കഴിഞ്ഞ ദിവസം കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ദേശീയ ശിശു അവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) നൽകിയ പരാതിയിലായിരുന്നു നടപടി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടർന്ന് ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ നഷ്‌ടമായതിന് ശേഷം രജിസ്‌റ്റർ ചെയ്യുന്ന നാലാമത്തെ കേസ് ആണിത്. കുട്ടികൾ ഉൾപ്പെടുന്ന അശ്‌ളീല വിവരങ്ങൾ തുടർച്ചയായി ട്വിറ്ററിൽ പോസ്‌റ്റ് ചെയ്യുന്നുണ്ടെന്ന് എൻസിപിസിആർ പരാതിയിൽ പറഞ്ഞിരുന്നു.
Most Read: ‘മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; ഹൈക്കോടതിയിൽ ഹരജി