മോസ് കോ: ലഡാക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ചക്ക് അവസരം തേടി ചൈനീസ് പ്രതിരോധമന്ത്രി ഗെൻ വെയ് ഫെങ്‌ഘെ. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ പങ്കെടുക്കുന്നതിനായി മോസ്‌കോയിലാണ് ഇരുവരും ഇപ്പോൾ ഉള്ളത്.
കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രതിരോധമന്ത്രിയുടെ ഈ അഭ്യർത്ഥന. നേരത്തെ സംഘർഷാവസ്ഥ പരിഹരിക്കാൻ ഇരു രാജ്യങ്ങളിലേയും ബ്രിഗേഡ് കമാൻഡർമാർ തമ്മിൽ നടത്തിയ മൂന്നു ചർച്ചകളും പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ അതിർത്തിയിൽ സൈനിക വിന്യാസം ഇന്ത്യ ശക്തിപ്പെടുത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് രാജ്നാഥ് സിംഗ് മോസ്‌കോയിലെത്തിയത്. ഇന്ത്യൻ അംബാസഡർ ഡി.ബി. വെങ്കടേഷ് വർമയും പ്രതിരോധമന്ത്രിക്കൊപ്പമുണ്ട്. ഇന്ന് റഷ്യൻ പ്രതിരോധമന്ത്രി ജനറൽ സെർജെ ഷോയ്ഗുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയുൾപ്പടെ എട്ട് രാജ്യങ്ങളാണ് എസ് സി ഒയിൽ ഉളളത്. അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ തങ്ങൾ നേരിടുന്ന തീവ്രവാദം ഉൾപ്പടെയുളള സുരക്ഷാ വെല്ലുവിളികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.