ന്യൂഡെൽഹി: ചിപ്പ് ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ വാഹന വിൽപനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം സെപ്റ്റംബർ മാസം രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ 41 ശതമാനത്തിന്റെ ഇടിവുണ്ടായി.
ആഗോള തലത്തിൽ തന്നെ വാഹന വിപണിയെ ബാധിച്ച ചിപ്പ് ക്ഷാമം ഇന്ത്യയെയും സ്വാധീനിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. സെപ്റ്റംബറിൽ വെട്ടിക്കുറച്ച വാഹന നിർമാണം ഒക്‌ടോബറിലും അതേപടി തുടരുകയാണ്.
പാസഞ്ചർ വാഹന വിൽപന കഴിഞ്ഞ മാസം 160,070 യൂണിറ്റായി കുറഞ്ഞു. മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വിൽപന 2020 സെപ്റ്റംബറിലെ 1.8 ദശലക്ഷത്തിൽ നിന്ന് 1.5 ദശലക്ഷമായി കുറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്നാണ് വിവിധ രാജ്യങ്ങളിൽ ചിപ്പ് ക്ഷാമം രൂക്ഷമായത്. ആധുനിക വാഹനങ്ങൾക്കുള്ളിലെ മർമഭാഗമാണ് ഈ അർദ്ധചാലക ചിപ്പ്. ഇതിന് പുറമെ ഫോണുകൾ. ലാപ്‌ടോപ്പുകൾ എന്നിവ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
Read Also: ‘കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകണം’; കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ