കൽപ്പറ്റ: മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധമായ കാര്യങ്ങളില്‍ സർക്കാർ വ്യക്‌തത വരുത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സികെ ഹാരിഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിലായിരുന്ന ജില്ലാ ആശുപത്രി തിരഞ്ഞെടുപ്പ് പ്രമാണിച്ച്, ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പൂർണമായും സ്‌തംഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. രാഷ്‌ട്രീയ ലാഭത്തിനു വേണ്ടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇത് ചെയ്‌തതെന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.
മെഡിക്കല്‍ കോളേജുകള്‍ക്ക് ഫണ്ട് അനുവദിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ വാര്‍ഷിക ബജറ്റില്‍ വയനാട് ജില്ലാ ആശുപത്രിയെ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റുന്ന അവസ്‌ഥയാണുള്ളത്. നിലവിലുള്ള മരുന്നുകളുടെയും മറ്റും സ്‌റ്റോക്ക് കഴിയുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാവും.
പാവപ്പെട്ട രോഗികളുടെ ജീവൻ തുലാസിലാകുന്ന സാഹചര്യം ഒഴിവാക്കാൻ സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ആശുപത്രിയുടെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിച്ചോ അല്ലെങ്കില്‍ ആവശ്യമായ ഫണ്ട് നല്‍കിയോ പ്രവർത്തനം നിലച്ചു പോവാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം എന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വിഷയത്തിൽ ആരോഗ്യ വകുപ്പ് കാണിക്കുന്ന കുറ്റകരമായ മൗനം വെടിഞ്ഞില്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കൾ വ്യക്‌തമാക്കി.
Also Read: യുഡിഎഫ് ആരോപണങ്ങൾ പരിഗണിച്ചില്ല; കെപി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു