സംസ്‌ഥാനത്ത് ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ ആദ്യവാരം പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി പൂര്‍ണ തോതിലായാല്‍ 500 മുതല്‍ 700 കോടി വരെ നികുതി വരുമാനം ലഭിക്കും. ഇന്ന് നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
കൊച്ചി- മംഗലാപുരം ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയാണ് പൂര്‍ത്തിയായത്. വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള LNG (പാചക വാതകമല്ല) കൊച്ചിയിലെ LNG ടെര്‍മിനലില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബംഗളൂരിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതനുസരിച്ച് ഒരാഴ്‌ചക്കുള്ളില്‍ ബംഗളൂരിലെ വ്യവസായ ശാലകളില്‍ വാതകമെത്തും. വ്യവസായ ശാലകള്‍ക്ക് മാത്രമല്ല, ഓട്ടോ ടാക്‌സി മേഖലയിലുള്ളവര്‍ക്കും ഈ പ്രകൃതി വാതകം ഉപയോഗിച്ച് ലാഭകരമായി വാഹനമോടിക്കാം. 53 രൂപയുടെ വാതകം ഉപയോഗിച്ചാല്‍ 50 കിലോമീറ്ററോളം സഞ്ചരിക്കാം. ഇന്ധനക്ഷമത 40- 45 ശതമാനത്തോളം വര്‍ധിക്കും.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു പൈപ്പിടല്‍. 2017 ലാണ് പൈപ്പിടല്‍ ആരംഭിച്ചത്. അവസാന കടമ്പയായ കാസര്‍ഗോഡ് ചന്ദ്രഗിരി പുഴക്ക് കുറുകെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പിടല്‍ ശനിയാഴ്‌ച സ്‌ഥാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഗെയ്ല്‍ പൈപ്പ് ലൈന്‍ കേരളത്തിലൂകെ കടന്നു പോകുന്നത് 510 കിലോമീറ്റര്‍ ആണ്. ഇതിലെ 470 കിലോമീറ്റര്‍ ലൈന്‍ സ്‌ഥാപിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് പൂര്‍ത്തീകരിച്ചത് 40 കിലോ മീറ്ററാണ്. പദ്ധതിക്ക് ഏകജാലക അനുമതി നല്‍കിയത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്.
National News: കോൺഗ്രസിന് രാജ്യവിരുദ്ധ നിലപാടാണോ?, സോണിയയും രാഹുലും വിശദീകരിക്കണം; കേന്ദ്രമന്ത്രി
കൊച്ചിയിലെ വ്യവസായ ശാലകള്‍ക്ക് പ്രകൃതി വാതകം കൊടുക്കുന്ന പൈപ്പ് ലൈന്‍ വിന്യാസമായിരുന്നു ആദ്യഘട്ടം. രണ്ടാം ഘട്ടമായ കൊച്ചി- മംഗളൂര്‍ പൈപ്പ് ലൈനാണ് ശനിയാഴ്‌ച പൂര്‍ത്തിയായത്. പദ്ധതി പൂര്‍ത്തീകരിക്കുമെന്ന എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്‌ദാനം കൂടിയാണ് നടപ്പായിരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിച്ച ഒട്ടേറെ പേരുണ്ട്. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ ഫലമാണിതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. പദ്ധതിക്കായി സഹകരിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.