കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണികുമാറും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം ഗസ്‌റ്റ് ഹൗസിൽ വെച്ചാണ് 40 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ച നടത്തിയത്. ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്ന പശ്‌ചാത്തലത്തിലാണ് കൂടിക്കാഴ്‌ചയെന്നാണ് സൂചന.
ഹൈക്കോടതി ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെയുള്ള കേസിന്റെ കൂടി പശ്‌ചാത്തലത്തിലാണ് ഇരുവരും കൂടി കൂടിക്കാഴ്‌ച നടത്തിയതെന്നാണ് വിവരം. അതേസമയം, കൈക്കൂലി കേസിൽ തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു.
കേട്ടുകേൾവിയുടെ മാത്രം അടിസ്‌ഥാനത്തിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ഹരജി നാളെ ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. ജഡ്‌ജിമാർക്ക് നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് വൻ തുക വാങ്ങിയെന്ന സൈബി ജോസിനെതിരായുള്ള കേസിൽ പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്.
എന്നാൽ, പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ലെന്നും അഴിമതി നിരോധന നിയമം വകുപ്പ് 7, ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് ഹരജിയിൽ പറയുന്നത്. കേസിൽ പരാതിക്കാരോ തെളിവുകളോ ഒന്നുമില്ലെന്നും ഹരജിയിൽ വിശദീകരിക്കുന്നു. പോലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലും കക്ഷികളാരും പണം കൊടുത്തതായി മൊഴി നൽകിയിട്ടില്ല. അതിനാൽ, എഫ്‌ഐആർ നിലനിൽക്കില്ലെന്നുമാണ് ഹരജിയിൽ പറയുന്നത്.
Most Read: യുഎസ് വ്യോമാതിർത്തിയിൽ ചാര ബലൂൺ; ദിശ തെറ്റിവന്ന എയർബലൂണെന്ന് ചൈന