തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ കെഎസ് സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ചലച്ചിത്ര രംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെഎസ് സേതുമാധവനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ശ്രദ്ധേയമായ സാഹിത്യകൃതികൾ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബ സദസുകൾക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കൻമാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ കേന്ദ്രീകൃതമാക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര രംഗത്തിന് മാത്രമല്ല പൊതു സാംസ്‌കാരിക രംഗത്തിനാകെ കനത്ത നഷ്‌ടമാണ് കെഎസ് സേതുമാധവന്റെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏറെക്കാലം ചെന്നൈയിൽ ആയിരുന്നുവെങ്കിലും മലയാളത്തിന്റെ സാംസ്‌കാരിക രംഗത്തെയും കലാ രാഷ്‌ട്രീയ സാമൂഹ്യ രംഗങ്ങളെയും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഒമൈക്രോൺ ഭീഷണി: തിരഞ്ഞെടുപ്പ് നീട്ടുന്നത് പരിഗണിക്കൂ; അലഹബാദ് ഹൈക്കോടതി