തിരുവനന്തപുരം: സ്‍ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഉത്തരവിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
“ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. സ്‍ത്രീധന സമ്പ്രദായത്തിനെതിരെ ശക്‌തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്‍ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഇല്ലാതാക്കി സമത്വപൂര്‍ണമായ നവകേരളം സൃഷ്‌ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം”- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
1960ലെ സര്‍വീസ് ചട്ടപ്രകാരം സ്‍ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും വകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം. കൂടാതെ 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C) പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ സ്‍ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന ചട്ടവും നിലവിലുണ്ട്. ഇവയൊക്കെ പരിഗണിച്ചാണ് കിരണിനെതിരെയുള്ള നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. ഇയാൾക്കിനി സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല. സ്‍ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ പിരിച്ചുവിടുന്നത് സംസ്‌ഥാനത്ത് ആദ്യമാണ്. വിസ്‌മയയുടെ മരണത്തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
ജൂണ്‍ 21നാണ് വിസ്‍മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‍ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായ കിരണ്‍കുമാര്‍ സ്‍ത്രീധനത്തിന്റെ പേരില്‍ വിസ്‍മയയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
Read also: വിസ്‌മയ കേസ് പ്രതിക്ക് സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല; ഗതാഗത മന്ത്രി