മഞ്ചേരി: വർഗീയ ശക്‌തികളുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടിനും തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയിക്കാൻ ഒരു വർഗീയ ശക്‌തികളുടെയും പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണ്. അങ്ങനെയാണ് ഒ രാജഗോപാൽ എംഎൽഎയായത്. അദ്ദേഹം കോൺഗ്രസ്-ബിജെപി ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോൾ പലർക്കും ചെവിയിൽ പഞ്ഞി കയറ്റിയ അവസ്‌ഥയാണ്. അവരത് കേട്ട ഭാവം നടിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പാർട്ടിക്കുമുള്ള നിലപാടുകൾ സംശുദ്ധമായിരിക്കണം. തിരഞ്ഞെടുപ്പ് വരുമ്പോൾ നാല് വോട്ടിന് വേണ്ടി അവസരവാദ നീക്കം നടത്തുന്നു. മലമ്പുഴയിൽ നേമം ആവർത്തിക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ് കോൺഗ്രസ് ഇത്തവണ നടത്തുന്നത്. അപ്രധാനിയായ സ്‌ഥാനാർഥിയെ നിർത്തി ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റേത്.
മലമ്പുഴയുടെ ചരിത്രം അറിയുന്നവർക്ക് അതൊന്നും ഏശില്ലെന്ന് അറിയാം. യുഡിഎഫ് ബിജെപിയുടെ ബി ടീമാണ്. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോൺഗ്രസിൽ പ്രതീക്ഷ അർപ്പിച്ചാണ്. കോൺഗ്രസായി വന്ന് ജയിച്ചാൽ ബിജെപിയാകുന്ന അവസ്‌ഥയാണ്. കോൺഗ്രസ് കൂടുതൽ ക്ഷീണത്തിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയുമായി ധാരണയുണ്ടാക്കി സീറ്റ് നേടാൻ കഴിയുമോ എന്നാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമലയെ പറ്റി പലർക്കും വലിയ താൽപര്യമാണ്. ഇതിന്റെ ഉദ്ദേശം വ്യക്‌തമാണ്. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമ വിധി വരുമ്പോൾ വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയമുണ്ടെങ്കിൽ എല്ലാവരുമായും ചർച്ച ചെയ്‌ത് മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ എന്നും അതുവരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: ശബരിമല വിഷയത്തിൽ ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നു; ശശി തരൂർ