തിരുവനന്തപുരം : ശബരിമല വിഷയത്തിൽ വിശ്വാസികളെ കബളിപ്പിക്കുന്ന രീതിയാണ് ബിജെപി കൈക്കൊള്ളുന്നതെന്ന ആരോപണവുമായി ശശി തരൂർ എംപി. കേന്ദ്രഭരണം ഉണ്ടായിട്ടും ശബരിമല വിഷയത്തിൽ ബിജെപി ഇതുവരെ നിയമനിർമാണം നടത്തിയിട്ടില്ലെന്നും, ശബരിമല വിഷയത്തിൽ ബിജെപിയുടേത് നാടകം മാത്രമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ബിജെപി ശബരിമല വിഷയം ആയുധമാക്കുന്ന സാഹചര്യത്തിലാണ് ശശി തരൂർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം തന്നെ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തിലെ വിശ്വാസി സമൂഹത്തെ മുഖ്യമന്ത്രി വഞ്ചിക്കുകയാണെന്നും, അവരുടെ മുറിവിൽ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. കൂടാതെ ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു ചോദിക്കുന്നെന്നും, മുഖ്യമന്ത്രി മൗനം പാലിക്കുന്നെന്നും, യെച്ചൂരി പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല വിഷയത്തിൽ നേരത്തെ കൈക്കൊണ്ട നിലപാടിൽ തന്നെ ഉറച്ചു നിൽക്കാൻ ധൈര്യമുണ്ടോയെന്നും, കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പ് ചോദിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഒപ്പം തന്നെ വനിതാമതിൽ തെറ്റായിപ്പോയെന്ന് പറയണമെന്നും, ജനങ്ങളോട് സത്യം തുറന്നു പറയണമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
Read also : ഒരു വർഷത്തിനകം ടോൾ ബൂത്തുകൾ ഇല്ലാതാക്കും, പകരം ജിപിഎസ് സംവിധാനങ്ങൾ; നിതിൻ ഗഡ്‌കരി