തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് അതേ നിലവാരത്തിൽ തന്നെ മറുപടി കൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. വാക്‌സിൻ സ്‌റ്റോക്കില്ല എന്നതാണ് നിലവിലെ പ്രശ്‌നം. യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്. കോവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ പറ്റി എല്ലാവരും ചേർന്ന് ചിന്തിക്കേണ്ട സമയമാണിത്. കോവിഡിനെ നേരിടുന്നതിൽ വാക്‌സിനേഷൻ പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. വാക്‌സിനേഷനെ ആദ്യം എതിർത്തവർ പോലും ഇപ്പോൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കാൻ മടിക്കുന്നു. വാക്‌സിനേഷൻ വളരെ ഫലപ്രദമാണ് എന്നത് തന്നെയാണ് അതിന് കാരണം. വാക്‌സിനേഷന് വേണ്ടി ജനങ്ങൾ വൻതോതിൽ മുന്നോട്ട് വരികയാണ്- മുഖ്യമന്ത്രി പറയുന്നു.
വാക്‌സിനേഷന് വേണ്ടി ചെറുതും വലുതുമായ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെയെല്ലാം തിരക്ക് കൂടി വരികയാണ്. ഇവിടങ്ങളിൽ എത്തുന്നവർക്കെല്ലാം വാക്‌സിൻ നൽകാൻ നമുക്ക് കഴിയുമായിരുന്നു. എന്നാൽ നമ്മുടെ കൈയ്യിൽ വാക്‌സിൻ സ്‌റ്റോക്കില്ല എന്നതാണ് പ്രശ്‌നം. യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്തെങ്കിലും ന്യായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ആരോഗ്യ പ്രവർത്തകർ കുറവ്, കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം; മുഖ്യമന്ത്രി