തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമുദായങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കി എടുക്കുകയാണ് പ്രധാനം. മാഫിയകളെ മാഫിയയായി തന്നെ കാണണമെന്നും, അതിനെ മത ചിഹ്‌നങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നാർക്കോട്ടിക് ജിഹാദ് പമാര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ നടപടിയെടുക്കേണ്ട കാര്യമില്ല. ഏതെങ്കിലും മതസ്‌പര്‍ധയുണ്ടാക്കാന്‍ വേണ്ടിയല്ല, മറിച്ച്, തങ്ങളുടെ സമുദായത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഉദ്ദേശമെന്നും സംഭവത്തെ കുറിച്ച് ബിഷപ് വ്യക്‌തമാക്കിയിട്ടുള്ള കാര്യമാണ്.
ലഹരി മാഫിയ ലോകവ്യാപകമായ പ്രതിഭാസമാണ്. അതിനെ മതങ്ങളുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാർക്കോട്ടിക് മാഫിയ എന്നത് പണ്ടും കേട്ടിട്ടുണ്ട്. എന്നാല്‍ നാർക്കോട്ടിക് ജിഹാദ് എന്നത് മനസിലാക്കാൻ പറ്റാത്ത കാര്യമാണ്. അത്തരം പ്രവര്‍ത്തനങ്ങളും സംസ്‌ഥാനത്ത് എവിടെയും നടക്കുന്നില്ല.
പുറംരാജ്യങ്ങളിലുള്ളത് പോലെ ഇവിടെ വലിയ മാഫിയകളായി ലഹരി സംഘങ്ങള്‍ വളര്‍ന്നിട്ടില്ല എന്നതാണ് സത്യം. സര്‍ക്കാരുകളെക്കാള്‍ ശക്‌തരായ നാർക്കോട്ടിക് മാഫിയകളെ പോലെ സംസ്‌ഥാനത്തോ രാജ്യത്തോ സംഘടിതമായി ഏതെങ്കിലും സംഘങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: കോവിഡ് വാക്‌സിനേഷൻ; 80 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് നൽകി കേരളം