തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്‌യു സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ആസൂത്രണം ചെയ്‌ത് അക്രമം നടത്തുകയായിരുന്നു. ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പോലീസുകാർ എന്ത് തെറ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി ചോദിച്ചു.
പോലീസ് ഉദ്യോഗസ്‌ഥരെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്‌ചയാണ് കണ്ടത്. ഇത് അറിയാതെ സംഭവിക്കുന്നതല്ല. പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സ്വാഭാവികമായും പോലീസ് അതിന് എതിരായി പ്രതികരിക്കും. അപ്പോൾ ഇത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് എത്തിക്കാമെന്നാണ് ഇവർ കണക്കുകൂട്ടിയത്. എന്നാൽ സഹപ്രവർത്തകരെ വളഞ്ഞിട്ട് മർദിക്കുന്നത് കണ്ടിട്ടും പോലീസ് സംയമനം പാലിച്ചു, മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മറച്ചുവെക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരം ആസൂത്രിത അക്രമം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് അക്രമത്തിന്റെ ഉദ്ദേശ്യം. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന മറ്റൊരു സമരക്കാരെയും കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്നും ഒരുതരം അഴിഞ്ഞാട്ടമാണ് നടന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Read also: പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം; കളക്‌ടര്‍