തിരുവനന്തപുരം: ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ആർഎസ് ശശികുമാര്‍. ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ റിട്ട് ഹരജി നൽകും. പരാതി പരിശോധിക്കാൻ ലോകായുക്‌തയ്‌ക്ക് അധികാരമുണ്ടോ എന്ന് തീരുമാനിക്കാൻ ഫുൾബഞ്ച് കേസ് പരിഗണിക്കാനാണ് രണ്ടംഗബഞ്ച് ഇന്നലെ ഉത്തരവിട്ടത്.
ഇതിനെതിരെ ഹൈക്കോടതിയെ വേഗത്തിൽ സമീപിക്കാനാണ് പരാതിക്കാരനായ ആർഎസ് ശശികുമാർ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ലോകായുക്‌ത തന്നെ തീർപ്പാക്കിയ വിഷയം വീണ്ടും പരിശോധിക്കുന്നത് എന്തിന്, ആർക്കാണ് വിധിയിൽ ഭിന്നാഭിപ്രായം തുടങ്ങിയ ചോദ്യങ്ങളാണ് റിട്ട് ഹരജിയിലൂടെ ഉന്നയിക്കുന്നത്.
2018ൽ ലോകാക്‌ത ജസ്‌റ്റിസ് പയസ് ഡി കുര്യാക്കോസ് തീർപ്പാക്കിയ വിഷയമാണ് ഇതെന്നാണ് പരാതിക്കാരന്റെ വാദം. ലോകായുക്‌തയ്‌ക്ക് ഇത് പരിശോധിക്കാൻ അധികാരമുണ്ടെന്ന് അന്ന് ഭൂരിപക്ഷ വിധി ഉണ്ടായിരിന്നു. അങ്ങനെ തീർപ്പാക്കിയ കാര്യം വീണ്ടും പരിശോധിക്കാൻ എന്തിനാണ് നാല് വർഷത്തിന് ശേഷം ലോകായുക്ത തീരുമാനം എടുത്തത്.
ഭിന്ന വിധി എന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ടെങ്കിലും ആരാണ് സർക്കാർ തീരുമാനത്തെ എതിർത്തത്, ആരാണ് അനുകൂലിച്ചത് തുടങ്ങിയ കാര്യങ്ങൾ ഉത്തരവില്ല. ഇക്കാര്യത്തിലും വ്യക്‌തത വേണമെന്നാണ് ഡിവിഷൻ ബഞ്ചിന് നൽകുന്ന റിട്ട് ഹരജിയിലൂടെ ആർഎസ് ശശികുമാർ ആവശ്യപ്പെടുന്നത്. ഹരജി നൽകാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി പരാതിക്കാരൻ പറഞ്ഞു.
Read Also: വയനാട്ടിലെ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണം; ഡോക്‌ടറെ പിരിച്ചുവിട്ടു