ന്യൂഡെൽഹി: സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയുടെ വക്കിലൂടെയാണ് രാജ്യമിപ്പോൾ കടന്നുപോകുന്നത്. കൽക്കരി ശേഖരം തീരെ കുറവായതിനാൽ രാജ്യത്തെ 135 കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും പൂർണ ഉൽപാദനശേഷിയിലല്ല പ്രവർത്തിക്കുന്നത്. ഇതാണ് രാജ്യത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് തള്ളിവിട്ടത്.
ഇന്ത്യയിൽ 70 ശതമാനം വൈദ്യുതിയും കൽക്കരി ഉപയോഗിച്ചാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്‌ഥയെ തകിടംമറിക്കാൻ സാധ്യതയുള്ളതാണ് ഈ പ്രതിസന്ധിയെന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
2019ലെ ഓഗസ്‌റ്റ്, സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഈ വർഷം ഇതേ കാലയളവിൽ വൈദ്യുതി ഉപഭോഗം 17 ശതമാനത്തോളം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൽക്കരി ഉൽപാദനത്തിലെ മാന്ദ്യം തിരിച്ചടിയായത്. ലോകത്തിലെ തന്നെ നാലാമത്തെ വലിയ കൽക്കരി ശേഖരമുള്ള രാജ്യമായിരുന്നിട്ടുകൂടി ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
അതേസമയം, കൽക്കരി ക്ഷാമത്തെ തുടർന്ന് കേരളത്തിന്റെ വൈദ്യുതി വിഹിതത്തിൽ 900 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര വിഹിതത്തിൽ 500 മെഗാവാട്ടിന്റെയും ദീർഘകാല കരാറുള്ള സ്വകാര്യ നിലയങ്ങളിൽനിന്ന് 400 മെഗാവാട്ടിന്റെയും കുറവുണ്ടായി. പവർ എക്‌സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങിയാണ് ക്ഷാമം കേരളം മറികടക്കുന്നത്. കൽക്കരി ക്ഷാമം രൂക്ഷമായാൽ കേരളത്തിലും ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരും.
Read Also: കോൺഗ്രസിൽ അച്ചടക്ക നടപടി; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും