തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ ജൂൺ ഒന്നുമുതൽ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ളാസുകൾ നടത്തണമെന്ന് നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
കോവിഡ് പശ്‌ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ക്ളാസുകൾ നടക്കുക. ലോക്ക്ഡൗൺ അവസാനിക്കുന്ന ജൂണ് ഒന്നിന് ടെക്‌നിക്കൽ വിഭാഗം ഉൾപ്പടെ എല്ലാ അധ്യാപകരും കോളേജുകളിൽ ഹാജരാകണമെന്നും ദിവസേന രാവിലെ എട്ടരയ്‌ക്കും വൈകിട്ട് മൂന്നരയ്‌ക്കും ഇടയിലായിരിക്കണം ക്ളാസുകളെന്നും മന്ത്രി വ്യക്‌തമാക്കി.
ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാനും മന്ത്രി നിർദ്ദേശിച്ചു.
അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രാപ്രശ്‌നം നേരിടുന്നവർ വിവരം പ്രിൻസിപ്പലിനെ അറിയിക്കണമെന്നും ക്ളാസുകൾ സംബന്ധിച്ച് ആഴ്‌ചയിൽ ഒരിക്കൽ വകുപ്പ് മേധാവി പ്രിൻസിപ്പലിന് റിപ്പോർട് നൽകണമെന്നും യോഗത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
Read Also: ലക്ഷദ്വീപിൽ നാളെ വീണ്ടും സർവകക്ഷി യോഗം; ദ്വീപ് എംപി അമിത് ഷായെ കാണും