കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും. ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. കൂടാതെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഡെൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും.
ശനിയാഴ്‌ച ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാൻ ഇന്നലെ ഓൺലൈൻ ആയി ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിച്ച് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. മറ്റന്നാൾ പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപിൽ എത്തുമെന്നാണ് സൂചന. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡെൽഹിയിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.
വിദഗ്‌ധരുമായി ആലോചിച്ച് നിയമ നടപടികളിലേക്കും കടക്കും. ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ ജില്ലാ പഞ്ചായത്ത് ഇതിന് മുൻകൈയെടുക്കും. വിവിധ വകുപ്പുകളിൽ നിന്ന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയിൽ ചോദ്യം ചെയ്യും.
ദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബിജെപി ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലും ആവർത്തിച്ചിരുന്നു. സ്‌റ്റിയറിങ് കമ്മിറ്റിയില്‍ സജീവമായി, അഡ്‌മിനിസ്‌ട്രേറ്റര്‍ നിയമ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Most Read: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ