ധാക്ക: ബംഗ്ളാദേശില്‍ ക്ഷേത്രങ്ങള്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ അവർ ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാന് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാവണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ബംഗ്ളാദേശില്‍ ദുര്‍ഗാ പൂജക്കിടെ നടന്ന ആക്രമണങ്ങള്‍ക്കും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സമരം ശക്‌തമാക്കിയിരുന്നു. വിവിധ ഹിന്ദു സംഘടനകളും, വിദ്യാര്‍ഥി സംഘടനകളുമാണ് രാജ്യ തലസ്‌ഥാനമായ ധാക്കയില്‍ പ്രതിഷേധം ശക്‌തമാക്കിയത്. അക്രമങ്ങള്‍ അവസാനിപ്പിക്കുക, ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെ സ്‌ഥിരീകരിച്ചിട്ടുള്ളത്. നിരവധി ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. ബംഗ്ളാദേശ് ഹിന്ദു, ബുദ്ധിസ്‌റ്റ്, ക്രിസ്‌ത്യൻ യൂണിറ്റി കൗണ്‍സില്‍ ഈ മാസം 23 മുതല്‍ പൂജാ ദിനത്തിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരാഹാരസമരം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചത്.
Read Also: ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയായി പരിഗണിക്കാൻ കേന്ദ്ര നീക്കം