കാസർഗോഡ്: സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ പുത്തിഗെയിലെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. പുത്തിഗെയിലെ പാലം ഉയർത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. പുത്തിഗെ ക്ഷേത്ര പരിസരത്തെ മുണ്ട്യത്തടുക്ക റോഡിലെ 6 മീറ്റർ നീളമുള്ള പാലത്തിന് റോഡിനേക്കാൾ ഉയരം കുറവായതിനാൽ പുഴ കരകവിഞ്ഞൊഴുകി പാലത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പള്ളത്തെ കെഎ സന്തോഷ് കുമാറാണ് മുഹമ്മദ് റിയാസിനോട് ഫോൺ ഇൻ പരിപാടിയിൽ പരാതി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് മന്ത്രിക്ക് റിപ്പോർട് നൽകുന്നതിന് കാസർഗോഡ് ബ്രിഡ്‌ജ് സെക്ഷൻ ഓവർസീയർ എൻകെ സേതുമാധവൻ, പഞ്ചായത്ത് പ്രസിഡണ്ട് ഡി സുബ്ബണ്ണ ആൾവ, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ എംഎച്ച് മജീദ്, ഇകെ സന്തോഷ് കുമാർ എന്നിവർ സ്‌ഥലം സന്ദർശിച്ചത്.
10 മീറ്ററിനു മുകളിലുള്ള പാലമാണ് പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം ചെയ്യുന്നത്. പുത്തിഗെയിലെ പാലം 6 മീറ്റർ നീളമുള്ളതും പഴക്കമുള്ളതുമാണ്. ബ്രിജസ് വിഭാഗം എസ്‌റ്റിമേറ്റ് തയ്യാറാക്കി പാലം ഡിസൈൻ ചെയ്‌തതിന് ശേഷമാണ് നിർമിക്കുന്നത്. മന്ത്രി ഇതിന്റെ റിപ്പോർട് ആവശ്യപ്പെട്ടതിനാലാണ് ഇവർ സ്‌ഥലം സന്ദർശിച്ചത്. 10 മീറ്ററിൽ കുറവുള്ള പാലമായതിനാൽ പ്രത്യേക അനുമതി വേണ്ടി വരും. റിപ്പോർട് മന്ത്രിക്ക് നൽകുമെന്ന് കാസർഗോഡ് ബ്രിജസ് വിഭാഗം എഇ എം ബെന്നി ജോസഫ് അറിയിച്ചു.
നിലവിൽ ഇത് വഴിയുള്ള 10 കിലോമീറ്റർ റോഡ് 11.6 കോടി രൂപ ചിലവിട്ട് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മെക്കാഡം ചെയ്യുന്ന പണി നടക്കുന്നുണ്ട്. റോഡ് പണിയോടൊപ്പം തന്നെ പാലത്തിന്റെ ഉയരം കൂട്ടുകയും വേണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
Most Read: വൈദ്യുതവാഹന ചാർജിംഗ് സ്‌റ്റേഷൻ; ജില്ലയിൽ ആദ്യത്തേത് കാഞ്ഞിരപ്പുഴയിൽ