പാലക്കാട് : ജില്ലയിലെ ആദ്യത്തെ വൈദ്യുതവാഹന ചാർജിംഗ് സ്‌റ്റേഷൻ കാഞ്ഞിരപ്പുഴയിൽ. 15 ലക്ഷം രൂപ നിർമാണ ചിലവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുൻവശത്താണ് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിൽ ചാർജിംഗ് സ്‌റ്റേഷൻ സ്‌ഥാപിക്കുക. 142 കിലോവാട്ട് ശേഷിയുള്ള ഫാസ്‌റ്റ് ചാർജിംഗ് സംവിധാനമാണ് കാഞ്ഞിരപ്പുഴയിൽ ഒരുങ്ങുന്നത്.
കാഞ്ഞിരപ്പുഴയിലെ ചാർജിംഗ് സ്‌റ്റേഷന് പിന്നാലെ ജില്ലയിലെ രണ്ടാമത്തെ ചാർജിംഗ് സ്‌റ്റേഷൻ കുളപ്പുള്ളി ബസ് സ്‌റ്റാൻഡിൽ നിർമാണം ആരംഭിക്കും. നാലുവാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യുന്നതിനുള്ള നാല് ചാർജിംഗ് പോയിന്റുകളാണ് കാഞ്ഞിരപ്പുഴയിൽ സജ്‌ജീകരിച്ചത്. കൂടാതെ 10 മുതൽ 20 മിനിറ്റ് വരെ സമയം ചാർജിംഗിനായി ആവശ്യം വരും. ചെറിയ വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ ഇവിടെ ചാർജ് ചെയ്യാനും സാധിക്കും.
ചാർജിംഗ് സ്‌റ്റേഷന്റെ നിയന്ത്രണത്തിന്റെയും പരിപാലനത്തിന്റെയും ചുമതല അനർട്ടിനാണ്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്‌ഥലം വാടകയ്‌ക്ക് എടുത്താണ് ചാർജിംഗ് സ്‌റ്റേഷൻ നിർമിക്കുന്നത്. തുടർന്ന് സ്‌റ്റേഷനിൽ നിന്നുള്ള ലാഭവിഹിതം ജലസേചന വകുപ്പിന് ലഭിക്കും. കൂടാതെ ജീവനക്കാരുടെ സേവനമില്ലാതെ ഓൺലൈൻ സംവിധാനത്തിലൂടെയാണ് വാഹനങ്ങൾ ചാർജ് ചെയ്യുക. ചാർജ് ചെയ്യുന്നതിനുള്ള ബുക്കിംഗ്, പണമടക്കൽ എന്നിവ ഇലക്‌ട്രിഫൈൻ എന്ന ആപ്പിലൂടെയാണ് ചെയ്യേണ്ടത്.
Read also : വധഭീഷണി മുഴക്കി; വികെ ശശികലക്ക് എതിരെ കേസ്