കോഴിക്കോട്: ഒരേസമയം രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നൽകിയതിനെ തുടർന്ന് കുഴഞ്ഞു വീണെന്ന പരാതിയോടെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്‌ഥതയുണ്ടെന്നും നിസാർ പറഞ്ഞു.
ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ചൊവ്വാഴ്‌ച വൈകിട്ട് മൂന്നേകാലോടെ റജിലയും നിസാറും വാക്‌സിൻ എടുത്തത്. എന്നാൽ റജിലയ്‌ക്ക് രണ്ടു തവണയാണ് കുത്തിവെപ്പെടുത്തത്. ഇത് എന്തിനെന്ന് അപ്പോൾ തന്നെ ചോദിച്ചിരുന്നെന്നും നിസാർ പറഞ്ഞു. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ എടുത്തതായി എഴുതി തരണമെന്ന് പറഞ്ഞപ്പോൾ അതിനു ആർഎംഒ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും നിസാർ വ്യക്‌തമാക്കി. കുത്തിവെപ്പിന് ശേഷം മൂന്നു മണിക്കൂർ അവിടെ നിർത്തിയതിനു ശേഷമാണ് ഇവരെ വിട്ടത്.
എന്നാൽ വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ റജില കുഴഞ്ഞു വീഴുകയും ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. തുടർന്ന് പക്ഷാഘാതത്തിന്റെ ലക്ഷണമുള്ളതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അവിടെ നിന്നു നിർദ്ദേശിച്ചതിന്റെ അടിസ്‌ഥാനത്തിൽ ചൊവ്വാഴ്‌ച രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം രണ്ടു തവണ കുത്തിയെങ്കിലും ഒരു പ്രാവശ്യം മാത്രമാണ് വാക്‌സിൻ നൽകിയതെന്നാണ് ആയഞ്ചേരി സിഎച്ച്‌സി മെഡിക്കൽ ഓഫിസറിൽ നിന്ന് ലഭിച്ച മറുപടിയെന്ന് ഡിഎംഒ ഡോ. വി ജയശ്രീ വിശദീകരിച്ചു.
Malabar News: കോവിഡ് രോഗികളെക്കൊണ്ട് ജോലിയെടുപ്പിച്ചു; സ്‌ഥാപന ഉടമക്കെതിരെ കേസ്