തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ ദിവസവും രാത്രി 10 മുതൽ ആറുവരെയുള്ള കർഫ്യൂവും തുടരും.
നിയന്ത്രണം തുടരണമോയെന്ന കാര്യത്തിൽ ചൊവ്വാഴ്‌ച ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
അതേസമയം വാക്‌സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണമായും വിട്ടുപോവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നതെന്നും ഇതിലൂന്നിയ തീരുമാനങ്ങളാകും ഇനിയുണ്ടാകുക എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ വാക്‌സിനേഷൻ താരതമ്യേന കുറഞ്ഞരീതിയിൽ നടന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയിൽ പ്രത്യേക വാക്‌സിനേഷൻ യജ്‌ഞം നടത്താനും തീരുമാനമായിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. രോഗികൾ ക്വാറന്റെയ്നിൽ തുടരുന്നുവെന്ന് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘം ഉറപ്പാക്കും.
ക്വാറന്റെയ്ൻ ലംഘിക്കുന്നവരെ വീടുകളിൽ തുടരാൻ അനുവദിക്കില്ല. കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക്(സിഎഫ്എൽടിസി) മാറ്റും. കോവിഡ് രോഗികൾക്ക് വീടുകളിൽത്തന്നെ കഴിയാൻ സഹായകരമായ സൗകര്യങ്ങൾ ലഭ്യമാണോയെന്നും പരിശോധിക്കുന്നതാണ്. അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിൽ സിഎഫ്എൽടിസിയിലേക്ക് മാറ്റും. ക്വാറന്റെയ്നിൽ കഴിയുന്ന രോഗികൾക്ക് അവശ്യവസ്‌തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ എത്തിച്ചുനൽകാനും പോലീസ് നടപടി സ്വീകരിക്കും.
കോവിഡ് പ്രതിരോധത്തിനായി ‘ബി ദ വാരിയർ’ എന്ന ക്യാംപയിനും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും സ്വയം പോരാളികളായി മാറുക എന്നതാണ് ക്യാംപയിനിലൂടെ മുന്നോട്ട് വെക്കുന്ന ആശയം.
Most Read: ‘ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ അധ്യാപകർ ഏറ്റെടുത്തു’; രാഷ്‌ട്രപതി