വയനാട്: ബജറ്റില്‍ പ്രഖ്യാപിച്ച ദാരിദ്ര്യ നിർമാർജന മൈക്രോ പ്‌ളാൻ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്‌താക്കള്‍ വയനാട് ജില്ലയിലെ ആദിവാസികൾ ആയിരിക്കുമെന്ന് മുഖ്യമന്ത്രി. ജില്ലയുടെ പ്രത്യേക പാക്കേജിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്‌ളാനുകള്‍ തയാറാക്കുന്നതിന് ബ്‌ളോക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍സ് ടീമുകള്‍ക്ക് രൂപം നല്‍കും. ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് നിലവിലുള്ള സ്‌കീമുകളെ പരമാവധി പ്‌ളാനുകളില്‍ സംയോജിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
2020- 21ല്‍ ലൈഫ് മിഷനില്‍ ഉൾപ്പെടുത്തി 5,000 വീടുകള്‍ നിർമിക്കും. ഊരുകളില്‍ മിനിമം പൊതുസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ഏരിയാ പ്‌ളാനുകള്‍ തയാറാക്കും. ഇതിനുവേണ്ടി തദ്ദേശഭരണ സ്‌ഥാപനങ്ങളുടെയും, കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെയും സ്‌കീമുകളെ സംയോജിപ്പിക്കും. എല്ലാ ആദിവാസി ഊരുകളിലും അവരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് റേഷന്‍കടകള്‍ അനുവദിക്കും. അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ഉറപ്പാക്കുകയും ചെയ്യും.
ആദിവാസി സ്വാശ്രയ സംഘങ്ങളെ കൊണ്ട് അവരുടെ ഇഷ്‌ട ധാന്യങ്ങളായ റാഗി, തിന തുടങ്ങിയവ കൃഷി ചെയ്യിപ്പിച്ച് അവ സര്‍ക്കാര്‍ തലത്തില്‍ സംഭരിച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. പട്ടികജാതി-പട്ടികവര്‍ഗ ഫണ്ടില്‍ നിന്ന് പ്രതിവര്‍ഷം 150 കോടി രൂപ ജില്ലയില്‍ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Also Read: തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ; കേന്ദ്ര നിർദേശം