ന്യൂഡെൽഹി: ഓർത്തഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
പള്ളികളിലെ ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ കുമ്പസാരം നടത്തണമെന്ന് പറയുന്ന സഭാ ഭരണഘടനയിലെ (1934) ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. പള്ളികള്‍ക്ക് കുടിശ്ശിക നല്‍കണമെന്ന് വ്യവസ്‌ഥ ചെയ്യുന്ന സഭാ ഭരണഘടനയിലെ 10,11 വകുപ്പുകള്‍ മനുഷ്യന്റെ അന്തസും മൗലിക അവകാശങ്ങളും ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്‌ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്‌റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വ്യക്‌തി സ്വാതന്ത്ര്യത്തിനും എതിരാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
Read Also: രാജസ്‌ഥാൻ നഗരസമിതി തിരഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം, 620 സീറ്റുകൾ നേടി അധികാരത്തിൽ