കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി തീര്‍പ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സിന്‍ വില്‍പന നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാർ ആവശ്യം ഉന്നയിച്ചിരുന്നു.
വാക്‌സിന്‍ വിതരണത്തിലെ മെല്ലെപ്പോക്കില്‍ കേന്ദ്ര സര്‍ക്കാറിനോടുള്ള അതൃപ്‍തി ഹൈക്കോടതി അറിയിച്ചിരുന്നു. ഇങ്ങനെ പോയാല്‍ രണ്ട് വര്‍ഷം വേണ്ടിവരും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ എന്നായിരുന്നു കോടതിയുടെ വിമർശനം.
ഈ സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ നല്‍കും എന്നറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കീഴിൽ ആണെന്നും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നുമാണ് കേന്ദ്രം വാക്കാൽ മറുപടി നൽകിയത്.
Read Also: മെഡിക്കൽ കോളേജിന് പുറത്ത് സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ