കണ്ണൂർ: സിൽവർ ലൈൻ വിശദീകരണ യോഗത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ റിജിൽ മാക്കുറ്റിയടക്കം ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയിരുന്നു. സർക്കാരിന്റെ സിൽവർ ലൈൻ വിശദീകരണ യോഗമായ ‘ജനസമക്ഷം സിൽവർ ലൈൻ’ എന്ന പരിപാടിക്കിടെയായിരുന്നു സംഘർഷം. ഇന്നലെ രാവിലെ പത്തരയോടെയാണ് മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത വേദിയിലേക്ക് ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
പരിപാടി തുടങ്ങി 20 മിനിട്ടിന് ശേഷമാണ് പ്രതിഷേധക്കാർ എത്തിയത്. പരിപാടി നടക്കുന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിനുള്ളിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. യോഗം നടക്കുന്ന ഹാളിന്റെ വാതിൽ അടിച്ച് തുറക്കാനുള്ള ശ്രമവും പ്രതിഷേധക്കാർ നടത്തി. തുടർന്ന് സംഘാടകരും സിപിഎം നേതാക്കളായ പി ജയരാജൻ, എംവി ജയരാജൻ തുടങ്ങിയവർ ചേർന്ന് വാതിൽ അടച്ച് പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി. വീണ്ടും പ്രതിഷേധിച്ച പ്രവർത്തകരും പോലീസും കെ റെയിൽ അനുകൂലികളും തമ്മിൽ ഉന്തും തള്ളും അടിപിടിയുമുണ്ടായി.
ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ജയ്‌ഹിന്ദ് ടിവി ഡ്രൈവർ മനീഷ് കൊറ്റാളിക്കും റിപ്പോർട്ടർ ധനിത് ലാലിന് എതിരെയും ആക്രമണം ഉണ്ടായി. അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും, ജില്ലാ നേതാക്കൾ ഉൾപ്പടെയുള്ളവർ തെരുവ് ഗുണ്ടകളെപ്പോലെ മർദ്ദിച്ചതായും റിജിൽ മാക്കുറ്റി പറഞ്ഞു. ജനാതിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും, അങ്ങനെ പ്രതിഷേധിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ കായികമായി നേരിടുകയാണ് ചെയ്‌തതെന്നും റിജിൽ മാക്കുറ്റി ആരോപിച്ചു.
Most Read: 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്ക് വിലക്ക്; ഹൈക്കോടതി