തിരുവനന്തപുരം: ഇരട്ട പദവി വഹിക്കുന്ന കോൺഗ്രസിലെ മൂന്ന് അധ്യക്ഷൻമാരെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റാൻ തീരുമാനം. പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീണ്‌ഠൻ, എറണാകുളം ഡിസിസി പ്രസിഡണ്ട് ടിജെ വിനോദ്, വയനാട് ഡിസിസി അധ്യക്ഷൻ ഐസി ബാലകൃഷ്‌ണൻ എന്നിവരെയാണ് മാറ്റുന്നത്.
വികെ ശ്രീണ്‌ഠൻ എംപിയും മറ്റു രണ്ടുപേർ എംഎൽഎമാരുമാണ്. പുതിയ അധ്യക്ഷൻമാരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും.
അതേസമയം, മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ് ഡിസിസി പ്രസിഡണ്ടുമാരെ മാറ്റാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് എത്തുകയായിരുന്നു.
എന്നാൽ ഡിസിസി പുനസംഘടന വൈകാതെ നടത്താനാണ് തീരുമാനിച്ചത്. ഹൈക്കമാൻഡുമായുള്ള ചർച്ചകൾ ഇന്നും തുടരും. കെപിസിസി അധ്യക്ഷണൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡെൽഹിയിൽ തുടരുകയാണ്.
ഡെൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ഉമ്മൻചാണ്ടിയെ പ്ളക്കാഡുകളും പൂക്കളുമായാണ് പ്രവർത്തകർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. ആദ്യം വിമാനത്താവളത്തിന് പുറത്തെത്തിയ രമേശ് ചെന്നിത്തല വേഗത്തിൽ മടങ്ങി.
പിന്നാലെ എത്തിയ ഉമ്മൻചാണ്ടിയെ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്വീകരിച്ചു. ഉമ്മൻചാണ്ടി നയിക്കും എന്നെഴുതിയ പ്ളക്കാഡുകളുമായാണ് പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നത്.
Also Read: മന്ത്രിവാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് പേപ്പറും നീക്കം ചെയ്യണം; കത്ത് നല്‍കി മോട്ടോര്‍വാഹന വകുപ്പ്