തിരുവനന്തപുരം: സിപിഐഎം സെമിനാറിന് പിന്നാലെ ഏക സിവിൽ കോഡിനെതിരെ ജനസദസുമായി കോൺഗ്രസ്. ‘ബഹുസ്വരതയെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. ഇടതുപക്ഷത്തേയും ബിജെപിയെയും മാറ്റിനിർത്തിയാണ് കോൺഗ്രസ് ജനസദസ് സംഘടിപ്പിക്കുന്നത്.
മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്. സെമിനാറിന് ക്ഷണിക്കാത്ത സിപിഐഎമ്മിന് അതേ നാണയത്തിൽ മറുപടി കൊടുക്കാനാണ് തീരുമാനം. എൽഡിഎഫ് ഘടകകക്ഷികൾക്കും ബിജെപിക്കും ക്ഷണമുണ്ടാകില്ല. മത-സാമുദായിക നേതാക്കളെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേരിട്ടെത്തി ക്ഷണിക്കും.
കോഴിക്കോട് സ്വാഗത സംഘം രൂപീകരിച്ചു ആദ്യ യോഗം ചേർന്നു. 151 പ്രായം കമ്മിറ്റിയിലുള്ളത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള വേദി കൂടിയാണ് പരിപാടി. ഏക സിവിൽ കോഡിനെതിരെ നിലപാട് ഇല്ലെന്ന രാഷ്‌ട്രീയ ആരോപണത്തിനുള്ള മറുപടിക്കൊപ്പം മുസ്‌ലിം ലീഗിനെ പ്രീതിപ്പെടുത്തുക കൂടിയാണ് ജനസദസിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.
Most Read: ‘ബിജെപി ലക്ഷ്യം വർഗീയ ധ്രുവീകരണം’; യുസിസിയിൽ നിലപാട് വ്യക്‌തമാക്കി യെച്ചൂരി