എറണാകുളം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന് ആവർത്തിച്ച് വ്യക്‌തമാക്കി രാഹുൽ ഗാന്ധി.
കോൺഗ്രസ് അധ്യക്ഷനാകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഇക്കാര്യത്തിൽ താൻ മുൻപ് നിലപാട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും അതിന് മാറ്റമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചത്. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
കോൺഗ്രസിൽ തിരഞ്ഞെടുപ്പാണ് നല്ലത്. ആർക്കും കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് മൽസരിക്കാം. കോൺഗ്രസ് പ്രസിഡന്റ് പദവി വെറും സംഘടനാപരമായ പദവിയല്ല. ഇന്ത്യയെന്ന മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പദവിയെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
കേവലം ഒരു രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ അധ്യക്ഷനാവുക എന്നത് മാത്രമല്ല, രാജ്യം ഉറ്റുനോക്കുന്ന ഒരു പ്രത്യയ ശാസ്‌ത്രത്തിന്റെ പ്രതിനിധിയാവുക എന്നതാണ് ആ സ്‌ഥാനം കൊണ്ട് അർഥമാക്കുന്നത്. വിദ്വേഷം കൊണ്ട് വിഭജിക്കപ്പെട്ട ഇന്ത്യയെ അല്ല നമുക്ക് ആവശ്യമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
രാജ്യത്ത് യുവാക്കൾക്ക് തൊഴിലില്ലാത്ത അവസ്‌ഥയും വിലക്കയറ്റം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവർക്ക് ജീവിതം ദുസഹമാകുന്ന അവസ്‌ഥയും അംഗീകരിക്കാനാവില്ല. എല്ലാത്തരം വർഗീയതയ്ക്കും അക്രമങ്ങൾക്കുമെതിരെ വിട്ടു വീഴ്‌ചയില്ലാത്ത സമീപനമാണ് കൈക്കൊള്ളേണ്ടതെന്ന് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി നടക്കുന്ന റെയ്‌ഡിലെ പ്രതികരണമായി ഇദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസ് പ്രസിഡന്റായാലും മുഖ്യമന്ത്രിയായി തുടരുമെന്നു ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊച്ചിയിലുള്ള രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഇരട്ടിപ്പദവി പ്രശ്‌നമല്ലെന്നും പാർട്ടി അധ്യക്ഷ സ്‌ഥാനവും മുഖ്യമന്ത്രി സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ തനിക്കു കഴിയുമെന്നും താൻ പാർട്ടിയുടെ സേവകനാണെന്നുംപാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും അശോക് ഗെലോട്ട് വ്യക്‌തമാക്കി.
Most Read: പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ജോഷി തോമസ് ഇടുക്കിയില്‍ അറസ്‌റ്റിൽ