കൊൽക്കത്ത: ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്. ഭവാനിപൂരില്‍ മമതാ ബാനര്‍ജി പാര്‍ട്ടി സ്‌ഥാനാര്‍ഥിയാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബര്‍ 30നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്‌ടോബർ മൂന്നിന് നടക്കും. ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ശനിയാഴ്‌ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മമത പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ്.
മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മൽസരിച്ച മമത, തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മമതയ്‌ക്ക് മൽസരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എംഎല്‍എ സോവന്‍ദേവ് ചതോപാധ്യായ രാജി വെച്ചിരുന്നു. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Malabar News: കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു