കോഴിക്കോട്: ജില്ലയിൽ നിപ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ കോവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. അതേസമയം കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേർക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
എന്നാൽ ആർക്കും തീവ്രമായ ലക്ഷണമില്ല. ആരോഗ്യനില തൃപ്‌തികരമാണ്. നാളെ മുതൽ വീടുകൾ തോറുമുള്ള നിരീക്ഷണവും നടത്തും. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്ററിലെ കണ്ടയ്ൻമെന്റ് മേഖലയിൽ ഫീൽഡ് നിരീക്ഷണവും കമ്യൂണിറ്റി നിരീക്ഷണവും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരിച്ചു.
Read Also: പോലീസ് വീഴ്‌ചകൾ എവിടെയായാലും വിമർശിക്കപ്പെടും; ഡി രാജ