തിരുവനന്തപുരം: മുന്‍കാലങ്ങളിലെ പോലെ നിയമത്തിന് അതീതമായി മനസാക്ഷിയെ കോടതിയുടെ സ്‌ഥാനത്ത് കാണാൻ ഈ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആദ്യം ആവശ്യപ്പെട്ടതും രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതി വെട്ടിപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്ന അഭിപ്രായം സമൂഹത്തിലും കേന്ദ്രസര്‍ക്കാരിന് മുന്നിലും ഉയര്‍ത്തിയത് സംസ്‌ഥാന സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ കസ്‌റ്റംസ് ആക്റ്റിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്തുവരികയും അതില്‍ കസ്‌റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്‌ത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്‌ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും തലയില്‍ കെട്ടിവെക്കാനാണ് പ്രതിപക്ഷവും മറ്റ് ചിലരും ശ്രമിക്കുന്നത്. ഇതിനായി കസ്‌റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന അസത്യത്തെ വീണ്ടും കൊണ്ടുവരികയാണ്.
കസ്‌റ്റംസ്, എൻഫോഴ്‌സമെന്റ് ഡയറക്റ്ററേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ വിവിധ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെയെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ നിയമത്തിന്റെ പരിധിവിട്ട് ഏതെങ്കിലും അന്വേഷണത്തിന്റെ ദിശമാറിയാല്‍ അതില്‍ നിയമപരമായ പരിഹാരം തേടുന്നതില്‍ പാകപ്പിഴയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more: പുനസംഘടന കീഴ്വഴക്കം ലംഘിച്ച്; അതൃപ്തി പ്രകടമാക്കി ശോഭ സുരേന്ദ്രന്‍