മുംബൈ: എൽഗാർ പരിഷത് കേസിൽ ജയിലിൽ അടക്കപ്പെട്ട തെലുഗു കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ മറുവാദമുന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യനിലയും ഓർമവേണമെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) മഹാരാഷ്‌ട്ര ഹൈക്കോടതി.
ആരോഗ്യാവസ്‌ഥ ചൂണ്ടിക്കാട്ടി വരവര റാവു നൽകിയ ജാമ്യ ഹരജിയും അദ്ദേഹത്തിന് ജയിലിൽ ചികിൽസ നിഷേധിക്കപ്പെട്ടതിന് എതിരെ ഭാര്യ ഹേമലത നൽകിയ ഹരജിയും പരിഗണിക്കവെ ജസ്‌റ്റിസുമാരായ എസ്എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആരോഗ്യ സ്‌ഥിതി മോശമായതോടെ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ ചെലവിൽ നാനാവതി ആശുപത്രിയിൽ ചികിൽസയിലാണ് വരവര റാവു. ചികിൽസയുമായി ബന്ധപ്പെട്ട് ഇടക്കിടെ ആശുപത്രി അധികൃതർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. കോടതി അനുമതി ഇല്ലാതെ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യരുതെന്നാണ് വിധി.
വ്യാഴാഴ്‌ചയാണ് വരവര റാവുവിന്റെ ജാമ്യ ഹരജി കോടതി പരിഗണിക്കുക. 2018ൽ അറസ്‌റ്റിലായതിന് ശേഷം ഇതുവരെ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ല. 81കാരനായ വരവര റാവുവിന്റെ ആരോഗ്യസ്‌ഥിതി ജയിലിൽ വെച്ച് മോശമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇദ്ദേഹത്തിന് കോവിഡ് 19ഉം ബാധിച്ചിരുന്നു. എന്നാൽ പരിചരിക്കാൻ ആരുമില്ലാതെ കിടന്ന വരവര റാവുവിനെ തങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധം ഓർമ നഷ്‌ടപ്പെട്ട നിലയിൽ കണ്ടതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
Read also: റിപ്പബ്ളിക്ക് ദിനം, കര്‍ഷക സഹകരണം പ്രതീക്ഷിക്കുന്നു; രാജ്നാഥ് സിംഗ്