കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്‌ച രേഖപ്പെടുത്തും. ഉച്ചയ്‌ക്ക് രണ്ടിന് ആലുവ പോലീസ് ക്ളബിൽ ഹാജരാകാൻ സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
എറണാകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
അഭിഭാഷകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്‌തെന്നും കോടതിരേഖകൾ ഉൾപ്പെടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞിരുന്നു. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്. എന്നാൽ ഇവ വീണ്ടെടുക്കാൻ കഴിയുന്നതാണെന്നാണ് സായ് ശങ്കർ പറയുന്നത്.
Read Also: തൃശൂരിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്