ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ ഏജൻസികളെ മുൻ നിർത്തി സർക്കാരിനെ ലക്ഷ്യം വെക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. കിഫ്‌ബി, ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികൾക്ക് നേരെയുള്ള അന്വേഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ബിജെപിയെയും പ്രതിപക്ഷത്തെയും വിമർശിച്ചത്.
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സർക്കാരിനെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി രാഷ്‌ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുന്നു. വിഷയത്തിൽ അടിയന്തിരമായി ജുഡിഷ്യറിയും മറ്റ് ഭരണഘടനാ സ്‌ഥാപനങ്ങളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ ആയുധമാക്കി അന്വേഷണ ഏജൻസികളെ പ്രതിരോധിക്കാനുള്ള നടപടികളാണ് സിപിഎം തയ്യാറാക്കുന്നത്. അതിന്റെ ഭാഗമായി പാർട്ടി സംസ്‌ഥാന നേതൃത്വം അന്വേഷണ ഏജൻസികൾക്ക് എതിരെ രംഗത്ത് വന്നിരുന്നു.
മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് കേന്ദ്ര ഏജൻസികൾ മുന്നോട്ട് നീങ്ങുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. സർക്കാരിന്റെ വികസന പദ്ധതികൾ തകർക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രിയും ഉന്നയിച്ചിരുന്നു. കിഫ്‌ബി, കെ ഫോൺ, ലൈഫ് മിഷൻ തുടങ്ങിയവയിലേക്ക് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
Read Also: സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചു