കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഹരജികള്‍ തള്ളിയ എന്‍ഐഎ കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ്, കെടി റമീസ് എന്നിവരുടെ ഹരജികളും കോടതി ഇതിനൊപ്പം പരിഗണിക്കും. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. യുഎപിഎ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നും ജാമ്യഹരജിയില്‍ പറയുന്നു.
ജസ്‌റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. 2020 ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയത്. പിന്നീട് കേസ് അന്വേഷണത്തിനായി എന്‍ഐഎ, ഇഡി, കസ്‌റ്റംസ്, ഐബി, സിബിഐ ഇങ്ങനെ അഞ്ച് ഏജന്‍സികൾ കേരളത്തിലെത്തി.
കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ പി എസ് സരിത്താണ് ആദ്യം അറസ്‌റ്റിലായത്. ജൂലൈ 10ന് എന്‍ഐഎ കേസെടുത്തു. രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. ജാമ്യത്തിനായി പ്രതികള്‍ പല തവണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.
National News: കുട്ടികൾക്കുള്ള വാക്‌സിനേഷൻ നവംബറോടെ; 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന