മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി എസ്‌ഡിപിഐക്ക് ധാരണയുണ്ടെന്ന മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ വാദങ്ങൾ തള്ളി എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡണ്ട് അബ്‌ദുൽ മജീദ് ഫൈസി. സിപിഎമ്മുമായി തിരഞ്ഞെടുപ്പിൽ ധാരണയില്ലെന്നും കെപിഎ മജീദിന്റെ ആരോപണം ഉണ്ടായില്ലാ വെടിയാണെന്നും അബ്‌ദുൽ മജീദ് പറഞ്ഞു.
എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും പാർട്ടി തനിച്ചാണ് മൽസരിക്കുന്നത്. പാർട്ടിയുടെ വിജയത്തിന്റെ തിളക്കം കുറക്കുകയെന്ന ലക്ഷ്യമാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലുള്ളത്. യുഡിഎഫ്, എൽഡിഎഫ് പാർട്ടികളുടെ നിലപാടുകളുമായി പാർട്ടിക്ക് വിയോജിപ്പുള്ളതിനാൽ ഇവരുമായി സഹകരിച്ചു പോകുവാൻ ബുദ്ധിമുട്ടുണ്ട്, അബ്‌ദുൽ മജീദ് പറഞ്ഞു. ആരാണ് ധാരണ ചർച്ച നടത്തിയതെന്ന് ആരോപണം ഉന്നയിച്ചവർ തന്നെ വ്യക്‌തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന് സമാനമായി വർഗീയ ധ്രുവീകരണം നടത്തി വോട്ട് നേടുകയെന്ന രീതി തന്നെയാണ് മുസ്‌ലിം ലീഗും സ്വീകരിക്കുന്നത്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണിതെന്നും അബ്‌ദുൽ മജീദ് അഭിപ്രയപ്പെട്ടു. കെപിഎ മജീദ് പറഞ്ഞ 62 തദ്ദേശ സ്‌ഥാപനങ്ങളുടെ വിവരങ്ങൾ അവർ തന്നെ വ്യക്‌തമാക്കട്ടെയെന്നും അപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കാമെന്നും അബ്‌ദുൽ മജീദ് പറഞ്ഞു.
Read also: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ട്; കെ മുരളീധരന്‍