കാസർഗോഡ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന ശക്‌തമാക്കി. ഇതേതുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തികളിൽ കർണാടക സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നാളെ രാവിലെ മുതലാണ് കർണാടകയുടെ നിയന്ത്രണങ്ങൾ നടപ്പിലാക്കുക.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി അതിർത്തിയിൽ ഇന്ന് രാവിലെ തന്നെ ബാരക്കുകളും മറ്റും പുനഃസ്‌ഥാപിച്ചിട്ടുണ്ട്. നേരത്തെ തലപ്പാടിയിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ രണ്ട് മാസം മുമ്പാണ് പിൻവലിച്ചത്. ഇവിടെ നിന്നും പിൻവലിച്ചിരുന്ന പോലീസ് പോസ്‌റ്റും ഇപ്പോൾ പുനഃസ്‌ഥാപിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്‌ഥരെ നാളെ മുതൽ തലപ്പാടിയിൽ നിയമിച്ചുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ നാളെ മുതൽ അതിർത്തി വഴി കടത്തിവിടുകയുള്ളു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ ഇനിമുതൽ പരിഗണിക്കില്ല.
ദൈനംദിന ആവശ്യങ്ങൾക്ക് പോകുന്നവർ, വിദ്യാർഥികൾ എന്നിവർക്ക് പോലും പ്രത്യേക പരിഗണന ഉണ്ടാവില്ല. എന്നാൽ, രോഗികളെ കടത്തിവിടും. ഒരാഴ്‌ച മുൻപ് തുടങ്ങിയ കെഎസ്ആർടിസി അന്തർ സംസ്‌ഥാന സർവീസ് തുടരാനാണ് തീരുമാനം. എന്നാൽ, യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം, ഇന്ന് രാവിലെ ഒരുമണിക്കൂറിലധിക നേരം അതിർത്തിയിൽ യാത്രക്കാരെ തടഞ്ഞിരുന്നു. എന്നാൽ, മുന്നറിയിപ്പ് നൽകാതെയുള്ള നിയന്ത്രണത്തിൽ പ്രതിഷേധം ഉയർന്നതോടെ നിയന്ത്രണം നാളെ മുതൽ ആരംഭിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
Most Read: ഒമൈക്രോൺ: കേരളത്തിൽ അതിജാഗ്രത, 7 ദിവസം നിർബന്ധിത ക്വാറന്റെയ്‌ൻ