ഡെൽഹി: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തെ പ്രതിരോധിക്കാൻ മാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡെൽഹിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. സമരഭൂമികളിലേക്ക് ട്രെയിനുകളിൽ കർഷകർ എത്തുന്നതിന് തടയിടാനാണ് പുതിയ നീക്കം.
പഞ്ചാബ് മെയിൽ റോത്തക്കിൽ നിന്ന് റെവാരിയിലേക്ക് വഴിതിരിച്ച് വിട്ടു. ആയിരത്തോളം കർഷകർ ഈ ട്രെയിനിൽ ഉണ്ടെന്നാണ് കർഷക സംഘടനകൾ പറയുന്നുത്. രാജസ്‌ഥാനിൽ നിന്ന് പഞ്ചാബ്-ഹരിയാന വഴി ഡെൽഹിയിലേക്ക് വരുന്ന മറ്റൊരു ട്രെയിൻ ഹരിയാനയിലെ ബഹദൂർഗഡിൽ യാത്ര അവസാനിപ്പിച്ചു. കൂടാതെ യുപിയിൽ നിന്നും വരുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
69ആം ദിവസത്തിലേക്ക് കടന്ന കർഷക സമരത്തെ നിയന്ത്രിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം തേടുകയാണ് കേന്ദ്ര സർക്കാർ. ഗാസിപ്പൂരില്‍ യുപി പോലീസ് കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമരത്തിന്റെ മുഖ്യ കേന്ദ്രമായി മാറുന്ന ഇവിടെ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരിക്കുക ആണ്. അതേസമയം ദില്ലി മീററ്റ് അതിവേഗ പാതയില്‍ ട്രാക്റ്ററുകള്‍ പ്രവേശിക്കാതിരിക്കാന്‍ റോഡില്‍ മുളളുകമ്പികള്‍ പാകി.
എന്നാൽ സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ തീരുമാനിക്കുമ്പോഴും കൂടുതൽ ശക്‌തമായി മുന്നോട്ട് പോകാനാണ് കർഷകരുടെ നിലപാട്. ശനിയാഴ്‌ച രാജ്യവ്യാപകമായി കർഷകർ വഴി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെയാണ് സമരം.
അതിനിടെ കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ നിഷേധിച്ചതോടെ സഭ പ്രക്ഷുബ്‌ധമായി. സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഇന്ന് ചര്‍ച്ച നടത്താന്‍ സാധിക്കില്ലെന്ന് ഉപരാഷ്‌ട്രപതി അറിയിക്കുക ആയിരുന്നു. പിന്നാലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തു.
Read Also: ആർഎസ്എസിന്റെ പരിപാടി ഉൽഘാടനം ചെയ്‌ത് കോൺഗ്രസ് നേതാവ്