വോട്ടെണ്ണൽ നാളെ; ജില്ലയിൽ 14 കേന്ദ്രങ്ങൾ സജ്‌ജം

By Desk Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ നടക്കുന്ന വോട്ടെണ്ണലിന് ആവശ്യമായ സജ്‌ജീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെയും വോട്ട് എണ്ണുന്നതിന് 14 കേന്ദ്രങ്ങളാണ് സജ്‌ജമാക്കിയത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ഇവിഎമ്മുകൾ എണ്ണിത്തുടങ്ങും. 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നതെന്ന് കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

വോട്ടെടുപ്പ് യന്ത്രങ്ങൾക്ക് 566ഉം തപാൽ വോട്ടുകൾക്ക് 160ഉം ഇലക്‌ട്രോണിക് തപാൽ വോട്ടുകൾക്ക് 16ഉം ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പശ്‌ചാത്തലത്തിൽ വോട്ടെണ്ണൽ ടേബിളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൂടുതൽ പോളിങ് കേന്ദ്രങ്ങളുള്ള വണ്ടൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ റൗണ്ടുകളായി വോട്ടെണ്ണുക. 18 റൗണ്ടുകളാണിവിടെ. 10 റൗണ്ടിൽ എണ്ണിത്തീരുന്ന വേങ്ങരയിലാണ് ഏറ്റവും കുറവ്. ഉച്ചക്ക് 12 മണിയോടെ ഫലം അറിയാനാകും എന്നാണ് പ്രതീക്ഷ. കൂടുതൽ ഹാളുകളുള്ള ചില മണ്ഡലങ്ങളിൽ ഫലം വൈകാൻ സാധ്യതയുണ്ടെന്നും കളക്‌ടർ പറഞ്ഞു.

വോട്ടെണ്ണൽ ഡ്യൂട്ടിക്ക് 6905 ഉദ്യോഗസ്‌ഥരാണ് ജില്ലയിൽ ഉള്ളത്. നിരീക്ഷകർ, വരണാധികാരി, ഉപവരണാധികാരികൾ, മൈക്രോ ഒബ്‌സർവർ, കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്‌റ്റന്റ് തുടങ്ങി 5694 പേരുണ്ട്. കൂടാതെ കേന്ദ്ര സായുധസേനയിലെ 445 പേരും സംസ്‌ഥാന പോലീസിലെ 766 പേരും സുരക്ഷക്കായി ഉണ്ടാകും.

മൂന്ന് തലത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. കൗണ്ടിങ് റൂം, കൗണ്ടിങ് ഹാൾ, സ്‌ട്രോങ് റൂം എന്നിവക്ക് കേന്ദ്ര സായുധസേന സുരക്ഷ നൽകും. ഇവർക്കടുത്ത വലയമായി സംസ്‌ഥാന സായുധ പോലീസും മൂന്നാം തലത്തിൽ ലോക്കൽ പോലീസുമാണ് ഉണ്ടാവുക.

Also Read:  കണ്ണൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് ഹെൽപ് ഡെസ്‌ക് ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE