ചെന്നൈ: ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കുഴിച്ചിട്ട കേസിലെ പ്രതികൾ പിടിയിൽ. മൈലാപ്പുർ വൃന്ദാവൻ തെരുവിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. അമേരിക്കയിലുള്ള മകളുടെ അടുത്ത് നിന്ന് മടങ്ങിയെത്തി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇവരുടെ ഡ്രൈവർ നേപ്പാൾ സ്വദേശി കൃഷ്‌ണ, സുഹൃത്ത് രവി എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകാന്തും അനുരാധയും ഏതാനും മാസങ്ങളായി അമേരിക്കയിൽ മകൾക്കൊപ്പം ആയിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് ഇരുവരും മടങ്ങിയെത്തിയത്. ഇവരെ വിമാനത്താവളത്തിൽ നിന്ന് വീട്ടിൽ എത്തിച്ച ഡ്രൈവർ കൃഷ്‌ണ ഇരുവരെയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രവിയുടെ സഹായത്തോടെ മൃതദേഹങ്ങൾ ഫാം ഹൗസിൽ കുഴിച്ചിടുകയും ചെയ്‌തു. തുടർന്ന് ഇരുവരും പണവും സ്വർണവുമായി ശ്രീകാന്തിന്റെ കാറിൽ രക്ഷപെടുകയും ചെയ്‌തു.
ദമ്പതികളുടെ യുഎസിൽ താമസിക്കുന്ന മകൾ സുനന്ദ തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും മാതാപിതാക്കളെ കിട്ടാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും അവർ പൂട്ട് തകർത്ത് വീട്ടിൽ നടത്തിയ പരിശോധനയിൽ തറയിൽ രക്‌തക്കറ കണ്ടെത്തുകയും ചെയ്‌തു.
വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയിലേക്ക് കടന്ന പ്രതികളെ സംസ്‌ഥാന പോലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കൂടാതെ പണവും സ്വർണവും കവർന്നതായും പ്രതികൾ വ്യക്‌തമാക്കി.
Most Read: വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യം ഒരുക്കും; നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി