തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് അനുമതി നൽകി കോടതി ഉത്തരവ്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയായ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്‌റ്റംസിന് അനുമതി നൽകിയത്. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അദ്ദേഹമിപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
അതേസമയം തന്നെ കേസ് അട്ടിമറിക്കാനാണ് സംസ്‌ഥാനം ശ്രമിക്കുന്നതെന്ന് ആരോപണം കസ്‌റ്റംസ് ഉന്നയിച്ചു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ അസിസ്‌റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസർ ഹരികൃഷ്‌ണനോട് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ മോശമായി പെരുമാറിയെന്ന് കാണിച്ച് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സംഭവത്തിൽ കസ്‌റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്‍കി.
ചോദ്യം ചെയ്യൽ മുഴുവൻ ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും, അവ പരിശോധിച്ച് ആരോപണങ്ങളിൽ വസ്‌തുത ഉണ്ടോയെന്ന് പരിശോധിക്കാമെന്നും കസ്‌റ്റംസ് വ്യക്‌തമാക്കി. കഴിഞ്ഞ 11ആം തീയതിയാണ് സംഭവത്തിൽ ആരോപണം ഉന്നയിച്ച് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്ത് സമർപ്പിച്ചത്. ഇതിനെ തുടർന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി കസ്‌റ്റംസിനോട് വിശദീകരണം തേടിയിരുന്നു.
Read also : ‘മിർസാപൂർ’ വെബ് സീരീസ്; ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ്