ന്യൂഡെൽഹി: ആക്ഷന്‍ ക്രൈം ത്രില്ലര്‍ വെബ് സിരീസായ ‘മിർസാപൂരി’ൽ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണത്തിൽ ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മിർസാപൂർ സ്വദേശി നൽകിയ ഹരജിയിലാണ് കോടതി നടപടി.
മിർസാപൂർ നഗരത്തെ ഭീകരതയുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് എസ്‌കെ കുമാർ സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
‘താണ്ഡവി’നെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും കെട്ടടങ്ങുന്നതിന് മുൻപാണ് ആമസോൺ പ്രൈമിന്റെ മറ്റൊരു വെബ് സിരീസ് കൂടി വിമർശനം ഏറ്റുവാങ്ങുന്നത്. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഉത്തർപ്രദേശ് പോലീസ് രണ്ട് ദിവസം മുൻപ് ‘മിര്‍സാപൂരി’നെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.
2018, 2020 വര്‍ഷങ്ങളില്‍ രണ്ട് സീസണുകളായെത്തിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ വെബ് സിരീസാണ് ‘മിര്‍സാപൂർ‘. വിന്ധ്യാവാസിനി ദേവിയുടെ ക്ഷേത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന മിര്‍സാപൂരിന്റെ പ്രതിച്ഛായയെ വെബ് സിരീസ് മോശമാക്കുന്നുവെന്നും പ്രദേശവാസികളുടെ മത, സാമൂഹിക വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
അര്‍വിന്ദ് ചതുര്‍വേദി എന്നയാളാണ് മിര്‍സാപൂര്‍ കോട്‍വാലി പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സീരീസ് നിര്‍മാതാക്കളായ റിതേഷ് സധ്വാനി, ഫര്‍ഹാന്‍ അഖ്‍തര്‍, ഭൗമിക് ഗോണ്ഡാലിയ എന്നിവര്‍ക്കെതിരെയും ആമസോണ്‍ പ്രൈം വീഡിയോക്ക് എതിരെയുമാണ് കേസ് രജിസ്‌റ്റർ ചെയിതിരിക്കുന്നത്.
ആമസോണ്‍ പ്രൈമിന്റെ ‘താണ്ഡവ്‘ എന്ന പുതിയ വെബ് സിരീസിനെതിരെയും യുപി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. വെബ് സിരീസ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ചാണ്ടിക്കാട്ടി ഉയര്‍ന്ന പരാതികളിലായിരുന്നു കേസ്.
പ്രമുഖ ബിജെപി നേതാക്കളും ഹിന്ദുത്വ സംഘടനകളും സിരീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബോയ്‌കോട്ട് ക്യാംപെയ്‍നും നടന്നു. തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആമസോണ്‍ പ്രൈമിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് ശേഷം വെബ് സിരീസിന്റെ അണിയറക്കാര്‍ നിരുപാധികം മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.
Also Read: വരവരറാവുവിനെ ജയിലിലേക്ക് മടക്കി അയക്കരുതെന്ന് ബന്ധുക്കള്‍