ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ അറസ്‌റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പൊലീസ് കസ്‌റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡെൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
മൊബൈൽ ഫോൺ അടക്കം സുപ്രധാന തെളിവുകൾ കണ്ടെത്തത്താനുണ്ടെന്നും, ഏഴ് ദിവസത്തെ കസ്‌റ്റഡി കൂടി അനുവദിക്കണമെന്നും ഡെൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിൽ പങ്കാളികളായ ഗുണ്ടകളെ പിടികൂടാനുണ്ടെന്നും അറിയിച്ചു.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യനായ 23കാരൻ സാഗര്‍ റാണയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്‌തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍ നിന്നും സാഗറിനെ പിടിച്ചു കൊണ്ടുവന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന് ലഭിച്ച മൊഴി.
ഒളിമ്പ്യൻ സുശീൽ കുമാറും കൂട്ടാളികളും ആക്രമണം നടത്തുന്നുവെന്ന മട്ടിലുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുണ്ടാ സംഘങ്ങൾക്ക് അടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Read also: കോവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്ര സഹായം 10 ലക്ഷം രൂപ; സൗജന്യ വിദ്യാഭ്യാസം