തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് നല്‍കി കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്‌ഥയോടെ ആയിരുന്നു ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സ്വപ്‌നാ സുരേഷിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ സ്വന്തം വീട് തിരുവനന്തപുരത്ത് ആയതിനാൽ ഈ വ്യവസ്‌ഥയില്‍ ഇളവ് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ജില്ല വിട്ടു പോകുന്നതിൽ എതിര്‍പ്പില്ലെന്നും എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി നടപടി. കേരള രാഷ്‌ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് സ്വപ്‌നയുടേത്. ഒരു വര്‍ഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷം നവംബര്‍ ആറിനാണ് ഇവർ ജയില്‍ മോചിതയായത്.
ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവുമാണ് ഉപാധികള്‍. പാസ്‍പോര്‍ട്ട് കോടതിയില്‍ ഏല്‍പിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥന്‍ മുമ്പാകെ ഹാജരാകണം, അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്‌ഥകള്‍.
Read also: ഭർതൃവീട്ടുകാർക്ക് എതിരെ പരാതി നൽകിയ യുവതി തൂങ്ങിമരിച്ചു